Breaking

Saturday, March 13, 2021

അർഥം തിരയാൻ ശബ്ദതാരാവലിയുടെ ഡിജിറ്റൽപതിപ്പ്

തൃശ്ശൂർ: ഭാഷയെ സ്നേഹിക്കുന്നവർക്കിതാ സന്തോഷവാർത്ത. മലയാളഭാഷയുടെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലി ഇനി വിരൽത്തുമ്പിൽ ലഭിക്കും. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള രചിച്ച രണ്ടായിരത്തിലധികം പേജുകളുള്ള ശബ്ദതാരാവലിയുടെ വെബ്‌സൈറ്റ് പ്രവർത്തനസജ്ജമായി. മലയാളഭാഷാ നിഘണ്ടുക്കളിൽ ഏറ്റവും ആധികാരികമെന്ന അംഗീകാരം ലഭിച്ചിട്ടുള്ള ഈഗ്രന്ഥം വാക്കുകളുടെ അർഥാന്വേഷണത്തിലെ അവസാനവാക്കാണ്. ശബ്ദതാരാവലിയുടെ ആദ്യഭാഗം പൂർത്തിയാക്കാൻ പദ്മനാഭപിള്ള 20 വർഷമാണ് പരിശ്രമിച്ചത്. അഞ്ചുവർഷം നീണ്ട കഠിനപ്രയത്നങ്ങൾക്കൊടുവിലാണ് നിഘണ്ടുവിന്റെ ഡിജിറ്റൽപതിപ്പിറങ്ങുന്നത്.സി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സായാഹ്ന ഫൗണ്ടേഷ’നാണ് സംരംഭത്തിനുപിന്നിൽ പ്രവർത്തിച്ചത്. മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് രൂപവത്കരിച്ച കൂട്ടായ്മയാണ് സായാഹ്ന. കൃതികളുടെ ഡിജിറ്റൽ രൂപങ്ങളൊരുക്കുന്ന ആഗോളകൂട്ടായ്മയാണിത്. ഡിജിറ്റൽ പതിപ്പിനൊപ്പം മൂലഗ്രന്ഥത്തിന്റെ സ്കാൻ ചെയ്ത പി.ഡി.എഫ്‌. പേജുകളും ലഭ്യമാണ്. ‘ലെക്‌സോണമി’ സെർവറിലും ശബ്ദതാരാവലി ലഭ്യമാക്കിയിട്ടുണ്ട്.2015-ൽ ശബ്ദതാരാവലിയുടെ മൂലഗ്രന്ഥം ബെംഗളൂരുവിലെ സെമിനാരിയിൽ കണ്ടെത്തിയതോടെയാണ് ഡിജിറ്റൽ പതിപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. മുഴുവൻ പേജുകളും സ്കാൻ ചെയ്ത് ലഭ്യമാക്കിയത് ഷിജു അലക്സ്, വിശ്വപ്രഭ, ബൈജു രാമകൃഷ്ണൻ, ബെഞ്ചമിൻ വർഗീസ്, വി.എസ്. സുനിൽ എന്നിവരാണ്. പിന്നീട് ഇത് യൂണികോഡ് വ്യവസ്ഥയിലാക്കാനുള്ള പണി തുടങ്ങി. മലയൻകീഴിലെ റിവർവാലി ടെക്‌നോളജി ജീവനക്കാർക്കുപുറമേ കെ.എ. അഭിജിത്, മനോജ് കരിങ്ങാമഠത്തിൽ, ശ്രീലത പിള്ള തുടങ്ങിയവരാണ് ഈ സംരംഭത്തിന് തുണയായത്.തെറ്റുതിരുത്തൽ ഘട്ടത്തിലാണ് ഏറെ അധ്വാനിക്കേണ്ടിവന്നതെന്ന് സി.വി. രാധാകൃഷ്ണൻ പറഞ്ഞു. കാലടി ശങ്കരാചാര്യ സർവകലാശാല ഭാഷാധ്യാപിക പ്രൊഫ. ലിസി മാത്യുവിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയ ഭാഷാസ്നേഹികളുടെ പ്രവർത്തനം ഈ ഘട്ടം സുഗമമായി മറികടക്കാൻ സഹായകമായി. നടൻ മമ്മൂട്ടിമുതൽ വിവിധ രാജ്യങ്ങളിലെ പ്രൊഫഷണലുകളും വീട്ടമ്മമാരും ഗവേഷകരും വിദ്യാർഥികളും ഈ ഘട്ടത്തിൽ ആവേശത്തോടെ പങ്കുകൊണ്ടു. https://stv.sayahna.org എന്ന ലിങ്കുവഴി ശബ്ദതാരാവലിയുടെ ഡിജിറ്റൽപതിപ്പിൽ പ്രവേശിക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/2Opl7Pq
via IFTTT