ആലപ്പുഴ: പ്രചാരണത്തിന്റെ അവസാനദിവസങ്ങളിൽ വ്യാജസംഭവങ്ങൾ സൃഷ്ടിച്ച് വൈകാരികതയുണ്ടാക്കാൻ ശ്രമമുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാദാപുരത്ത് പണ്ടൊരു ബലാത്സംഗക്കഥയുണ്ടാക്കി നാടാകെ വികാരപരമായി പ്രചാരണം നടത്തി. അതിന്റെപേരിൽ ഒരു കൊലപാതകവും നടന്നു. ബലാത്സംഗക്കഥ വ്യാജമായിരുന്നെന്നു പിന്നീട് ജനമറിഞ്ഞു. ചാപ്പകുത്തൽ, മുടിമുറിക്കൽ തുടങ്ങിയവയും വ്യാജസൃഷ്ടികളായിരുന്നു. കെവിനെ കൊന്നത് ഡി.വൈ.എഫ്.ഐ.ക്കാരാണെന്നു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ കാലത്ത് പച്ചക്കള്ളം പ്രചരിപ്പിച്ചു. അത്തരം വ്യാജകഥകൾ സൃഷ്ടിക്കാനും ഉപയോഗിക്കാനും ശ്രമമുണ്ടാകുമെന്നും എൽ.ഡി.എഫ്. പ്രവർത്തകരും ജനങ്ങളും ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് സംഘപരിവാർ. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ വെല്ലുവിളി നേരിടുന്നു. ന്യൂനപക്ഷങ്ങൾക്കു ജീവിക്കാൻകഴിയുന്ന ഇടമായി നമുക്കു നിലനിൽക്കണം. ന്യൂനപക്ഷത്തിൽ രൂപംകൊള്ളുന്ന അരക്ഷിതാവസ്ഥ മുതലെടുക്കാൻ ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ. തുടങ്ങിയ സംഘടനകൾ ശ്രമിക്കുന്നു. ഇതു ഭൂരിപക്ഷ വർഗീയതയ്ക്കു കാരണമാകും. ഒരു വർഗീയതയെ മറ്റൊരു വർഗീയതകൊണ്ടു നേരിടാനാകില്ല. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും മതരാഷ്ട്രവാദം ആപത്താണ്. മതരാഷ്ട്രവാദവും മതവിശ്വാസവും രണ്ടാണ്- മുഖ്യമന്ത്രി പറഞ്ഞു. എൻ.എസ്.എസ്. സർക്കാരിനെ നിരന്തരം വിമർശിക്കുന്നുണ്ടല്ലോ എന്നുചോദിച്ചപ്പോൾ എൻ.എസ്.എസിന് അവരുടെ നിലപാടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സമദൂരവും ശരിദൂരവും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്നതിനു കാരണമൊന്നും കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് നേതാക്കൾ കൂട്ടമായി പാർട്ടിവിട്ടു പോകുകയാണ്. സ്ത്രീവിരുദ്ധനിലപാടുകളിൽ പ്രതിഷേധിച്ചാണ് കെ.സി. റോസക്കുട്ടി രാജിവെച്ചത്. അവർ ബി.ജെ.പി.യെ സ്വീകരിക്കാതെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. മറ്റുസംസ്ഥാനങ്ങളിൽ, ജയിച്ചുവരുന്ന കോൺഗ്രസ് നേതാക്കൾ നേരെ ബി.ജെ.പി.യിൽ പോകുന്ന സ്ഥിതിയുണ്ട്. സ്വയം വില്പനയ്ക്കുവെച്ചിരിക്കുന്ന നിലയാണ് ചിലനേതാക്കൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പത്രികതള്ളിയത് ജാഗ്രതക്കുറവ് മൂലമെന്നു വിശ്വസിക്കുന്നില്ലമൂന്നുമണ്ഡലങ്ങളിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ പത്രികതള്ളിയത് ജാഗ്രതക്കുറവു മൂലമാണെന്നു വിശ്വസിക്കാൻ പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തോ ധാരണപ്രകാരമാണിത്. പ്രത്യേക അജൻഡ ഉണ്ടാകും. ഈ മണ്ഡലങ്ങളിലെ എൽ.ഡി.എഫ്. സ്ഥാനാർഥികൾ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും- അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2QzbAWV
via
IFTTT