ആലപ്പുഴ : 'അയാം സുഭാഷിണി...' എന്നുപറയുമ്പോൾ ഈ എഴുപതുകാരിയുടെ മുഖത്ത് ആത്മവിശ്വാസം നിറയും. പാതിവഴിക്കു മുടങ്ങിയ പഠനം വർഷങ്ങൾക്കിപ്പുറം തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിലാണ് മണ്ണഞ്ചേരി അന്പനാകുളങ്ങര അരക്കംപള്ളി വെളിയിൽ സുഭാഷിണി. 'എല്ലാം ദൈവത്തിന്റെ കളിയാണ്. അല്ലെങ്കിൽ ഈ പ്രായത്തിൽ ഇതൊക്കെ സാധിക്കുമായിരുന്നോ...?' സാക്ഷരതാ മിഷന്റെ തുല്യതാ പഠനത്തിലൂടെ പ്ലസ്ടു ജയിച്ചശേഷം ഇപ്പോൾ ഗുഡ് ഇംഗ്ലീഷ് കോഴ്സിൽ നൂറുശതമാനം വിജയം നേടിയ സുഭാഷിണി ചോദിക്കുന്നു. ഗുഡ് ഇംഗ്ലീഷ് കോഴ്സിൽ ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വിദ്യാർഥിയും സുഭാഷിണിയാണ്. പഠനവും പച്ചക്കറി-ആടു പരിപാലനവും സ്വന്തം കയർത്തറിയിലെ ജോലികളും ഒരുമിച്ചു കൊണ്ടുപോവുകയാണ് ഈ അമ്മ. ഏഴാംക്ലാസിൽ മുടങ്ങിയ പഠനം 1963-ൽ ഏഴാം ക്ലാസ് ജയിച്ചെങ്കിലും വീട്ടിലെ സാമ്പത്തിക പരാധീനതമൂലം പഠനം മുടങ്ങി. പട്ടാളക്കാരനായിരുന്ന അച്ഛൻ ഗോപാലപ്പണിക്കർ പുന്നപ്ര-വയലാർ പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിൽശിക്ഷ അനുഭവിച്ചിരുന്നു. സുഭാഷിണിയുടെ ചെറിയ പ്രായത്തിൽത്തന്നെ അച്ഛൻ മരിച്ചു. ഏഴുമക്കളിൽ ഇളയ ആളായിരുന്നു സുഭാഷിണി. അച്ഛന്റെ മരണശേഷം കൃഷിപ്പണി ചെയ്താണ് അമ്മ, ഭവാനിയമ്മ മക്കളെ പോറ്റിയത്. ഏഴാം ക്ലാസ് പൂർത്തിയായപ്പോഴേക്കും പഠനം തുടരണമെങ്കിൽ മാസം ആറേകാൽ രൂപ സ്കൂൾ ഫീസ് നൽകണം. കുടുംബത്തിന് അത് താങ്ങാനാവില്ലെന്നായി. പിന്നെ പഠിപ്പിക്കാം എന്ന ആശ്വാസവാക്കുകൾ കേട്ടു. പീന്നിടതു നടന്നുമില്ല. 23-ാം വയസ്സിൽ വിവാഹം കഴിഞ്ഞ് അമ്പനാകുളങ്ങരയിലെത്തി. വർഷങ്ങളോളം കയർ രംഗത്തും കായൽ മേഖലയിൽ പുല്ലുചെത്തുന്ന തൊഴിലും ചെയ്തു. പിന്നീട്, കുടുംബശ്രീയുടെയും തൊഴിലുറപ്പിന്റെയും ഭാഗമായി. പഠിക്കാനുള്ള തീരുമാനം എ.ഡി.എസിന്റെ പ്രവർത്തനങ്ങൾക്കായി പലരോടും ഇടപെട്ടപ്പോഴാണ് വിദ്യാഭ്യാസത്തിന്റെ കുറവു മനസ്സിലായത്. അങ്ങനെ 2016-ൽ എസ്.എസ്.എൽ.സി. തുല്യതാ കോഴ്സിന് ചേർന്നു. 2018-19 കാലയളവിൽ പ്ലസ്ടു ഹ്യുമാനിറ്റീസ് ജയിച്ചു. ഇപ്പോൾ ഗുഡ് ഇംഗ്ലീഷിലും ജയം. അതിനിടെ കവിതാ രചനയിലും മറ്റുമത്സരങ്ങളിലും സമ്മാനം നേടി. അടുത്ത ബാച്ച് പച്ചമലയാളം കോഴ്സിനും അപേക്ഷിച്ചു. ഏപ്രിൽ 10-ന് ക്ലാസ് തുടങ്ങും. പിന്തുണയാണ് പിൻബലം എസ്.എസ്.എൽ.സി. തുല്യതാ പരീക്ഷ തുടങ്ങുന്ന ദിവസം സുഭാഷിണിയും ഭർത്താവ് ഗോപാലനും ഒഴികെ മക്കളും മരുമക്കളും കൊച്ചുമക്കളും ചിക്കൻപോക്സ് ബാധിച്ചു കിടപ്പിലായി. അതോടെ പരീക്ഷ മുടങ്ങുമെന്ന സ്ഥിതിയായി. സാക്ഷരതാ പ്രേരക്മാരും കുടുംബാംഗങ്ങളും നൽകിയ പിന്തുണകൊണ്ടുമാത്രമാണ് തനിക്കു പരീക്ഷയെഴുതാൻ കഴിഞ്ഞതെന്ന് സുഭാഷിണി പറയുന്നു. കൊച്ചുമകൾ എട്ടാം ക്ലാസുകാരി കൃഷ്ണപ്രിയയാണ് അമ്മൂമ്മയുടെ ട്യൂഷൻ ടീച്ചർ. ഭർത്താവിന്റെയും മക്കളായ ജയപ്രസാദിന്റെയും കവിതയുടെയും പിന്തുണയാണ് കൂടുതൽ ശക്തി നൽകുന്നതെന്നും സുഭാഷിണി പറയുന്നു. Content Highlights: Inspiring story of a housewife from Alappuzha
from mathrubhumi.latestnews.rssfeed https://ift.tt/3tUuu9c
via
IFTTT