Breaking

Friday, March 26, 2021

വിയർപ്പ് തുടച്ച് അമ്മ മുന്നിൽ; മിഴിനിറഞ്ഞ് സ്ഥാനാർഥി

ചിറയിൻകീഴ് : ഇങ്ങനെയൊരു വോട്ടുചോദ്യം ഈ അമ്മയും മകനും ഒരിക്കലും പ്രതീക്ഷിട്ടുണ്ടാവില്ല. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർഥിയെ കണ്ടതും ആ അമ്മയ്ക്ക് കരച്ചിലടക്കാനായില്ല. ഇല്ലായ്മകൾക്കിടയിലും തന്നെ കരകയറ്റിയ അമ്മയെ നെഞ്ചോടു ചേർത്ത് മകനും കണ്ണീരണിഞ്ഞു. ചിറയിൻകീഴിലെ യു.ഡി.എഫ്. സ്ഥാനാർഥി അനൂപ് ബി.എസായിരുന്നു ആ സ്ഥാനാർഥി. ബുധനാഴ്ച രാവിലെ 9.30-തോടെ പെരുമാതുറയിലും അഞ്ചുതെങ്ങിലും സന്ദർശനം നടത്തിയശേഷം പഴഞ്ചിറയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ വോട്ടുചോദിച്ചെത്തിയതായിരുന്നു അനൂപ്. അവിടെ തൊഴിലാളികൾക്കിടയിൽ അനൂപിന്റെ അമ്മ സുദേവി വിയർപ്പുതുടച്ച് നിൽക്കുന്നു. തൊഴുകൈയോടെ തനിക്കൊരു വോട്ടെന്ന മുഖവുരയോടെയെത്തിയ മകനെ കണ്ടമാത്രയിൽ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണീരണിഞ്ഞ സുദേവിയുടെ മുഖം നെഞ്ചോട് ചേർത്താണ് അനൂപ് ആശ്വസിപ്പിച്ചത്. എനിയ്ക്കൊരു വോട്ട് ഉറപ്പായും തരണമെന്നുകൂടി പറഞ്ഞതോടെ കരച്ചിൽ ചിരിക്ക് വഴിമാറി. തൊണ്ടുതല്ലി കയർപിരിക്കുന്ന പണിയായിരുന്നു സുദേവിക്ക്. കയറിന്റെ പെരുമ ഒഴിഞ്ഞ് തൊഴിൽ കുറഞ്ഞപ്പോഴാണ് ജീവിക്കാനായി തൊഴിലുറപ്പ് പണിക്കിറങ്ങിയത്. അച്ഛൻ ബ്രഹ്മാനന്ദൻ മേൽകടയ്ക്കാവൂർ ക്ഷീരസഹകരണ സംഘത്തിലെ പാൽ വീടുകളിൽ വിതരണംചെയ്യുന്ന തൊഴിലാളിയാണ്. ഇവരുടെ മൂന്നുമക്കളിൽ മുതിർന്ന ആളാണ് അനൂപ്. Content Highlights:Chirayinkeezhu Constituency UDF candidate BS Anoops election campaign


from mathrubhumi.latestnews.rssfeed https://ift.tt/3rnDr96
via IFTTT