Breaking

Saturday, January 11, 2020

അവസാന അന്തേവാസിയെ തേടി ഹോളിഫെയ്ത്തിൽ വൺനെസ് പ്രവർത്തകരെത്തി

കൊച്ചി: ഹോളിഫെയ്ത്ത് ഫ്ലാറ്റിന് സമീപത്തുനിന്ന് എല്ലാവരും ഒഴിഞ്ഞുപോയിട്ടും പോകാതെ ഒരുനായയുണ്ടായിരുന്നു. വെടിമരുന്നിന്റെ മടുപ്പിക്കുന്ന മണം കാരണമാണോ എന്നറിയില്ല അവന്റെമുഖത്ത് വല്ലാത്തൊരു ദൈന്യതയുണ്ടായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച ഫ്ലാറ്റിൽ അനധികൃതമായിട്ടാണ് തന്റെ കിടപ്പെന്ന് ആ പാവം തെരുവുനായയ്ക്ക് അറിയില്ലായിരുന്നു. സ്ഫോടനം നടക്കുമ്പോൾ അതിനെ എങ്ങനെ നീക്കുമെന്ന ആശങ്ക കെട്ടിടത്തിന് കാവലായി നിയോഗിച്ചിരുന്ന പോലീസുകാർക്കും ഉണ്ടായിരുന്നു. ആ ആശങ്ക നീക്കിയാണ് അവനെ ഏറ്റെടുക്കാൻ മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന വൺനസ് പ്രവർത്തകരെത്തിയത്. ഫ്ലാറ്റിനുള്ളിൽ ചുറ്റിക്കറങ്ങിയ തെരുവുനായയെ വൺനെസ് പ്രവർത്തകർ ഗേറ്റിനു വെളിയിൽനിന്ന് വിളിച്ചെങ്കിലും ആദ്യം അവൻ ഗൗനിച്ചില്ല. പിന്നെ കാവൽക്കാരായ പോലീസിന്റെ അനുമതിയോടെ അവർ അകത്തുകടന്ന് ബിസ്കറ്റ് നീട്ടിയപ്പോൾ അവൻ അനുസരണയോടെ അടുത്തേക്കുവന്നു. ബിസ്കറ്റ് നൽകിയ കൃഷ്ണപ്രിയ തലോടിയപ്പോൾ അവൻ സ്നേഹത്തോടെ അടുത്തുനിന്നു. പിന്നെ അവനെയും എടുത്ത് കൃഷ്ണപ്രിയ ഗേറ്റിനു പുറത്തേക്ക് വന്നു. എതിർപ്പൊന്നുമില്ലാതെനിന്ന നായയ്ക്ക് അവർ അപ്പു എന്നപേരും ഇട്ടു. രണ്ടുദിവസം സംരക്ഷിച്ച് സ്ഫോടനത്തിന്റെ പൊടിപടലങ്ങൾ അടങ്ങിയശേഷം അപ്പുവിനെ ഇവിടെത്തന്നെ തിരികെ എത്തിക്കും. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വൺനസ് പ്രവർത്തകയാണ് കൃഷ്ണപ്രിയ. കൃഷ്ണപ്രിയയ്ക്കൊപ്പം വൺനസ് പ്രവർത്തകരായ അഡ്വ. ശ്രുതി ഭട്ട്, പ്രസീത, ഷിബിൻ മാത്യു എന്നിവരും ഉണ്ടായിരുന്നു. സ്ഫോടനം നടക്കുന്ന പ്രദേശങ്ങളിൽനിന്ന് മൃഗങ്ങളെ സുരക്ഷിതായി നീക്കാൻ ബുദ്ധിമുട്ട് നേരിടുന്നതറിഞ്ഞാണ് ഇവർ എത്തിയത്. 33-ാം വാർഡിൽ ആറ് ആടുകൾക്കും കുറച്ച് താറാവുകൾക്കും ഇവർ താത്കാലികമായി പാർപ്പിക്കാനുള്ള സൗകര്യമൊരുക്കി. Content Highlights:Oneness animal welfare group, Maradu Flat Demolition


from mathrubhumi.latestnews.rssfeed https://ift.tt/308jFlY
via IFTTT