ന്യൂഡൽഹി: ശമ്പള വരുമാനക്കാർക്ക് വരുന്ന ബജറ്റിൽ ആശ്വസിക്കാൻ വകയുണ്ടാകും. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തിൽനിന്ന് 2.5 ലക്ഷമായി ഉയർത്തിയേക്കും. 80 സിയിൽതന്നെ മറ്റൊരു സെഗ്മെന്റുകൂടി ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റി(എൻഎസ് സി)ലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് നൽകുന്നതാണ് പരിഗണിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ സാമ്പത്തിക വർഷത്തെ നിക്ഷേപ പരിധി 1.5 ലക്ഷത്തിൽനിന്ന് 2.5 ലക്ഷമാക്കി ഉയർത്താനും സാധ്യതയുണ്ട്. ചെറു നിക്ഷേപ പദ്ധതികൾക്ക് നികുതി ആനുകൂല്യം നൽകുന്നതാണ് കൂടുതലായും പരിഗണിക്കുന്നത്. നിലവിൽ 80സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് നികുതിയിളവുള്ളത്. പിപിഎഫും എൻഎസ് സിയും നിലവിൽ നികുതിയിളവിനുള്ള നിക്ഷേപ പദ്ധതികളിൽ ഉൾപ്പെട്ടവതന്നെയാണ്. കുടുംബങ്ങളുടെ നിക്ഷേപ നിരക്കിൽ വൻഇടിവ് സംഭവിച്ചതാണ് നികുതിയിളവിനുള്ള നിക്ഷേപ പരിധി വർധിപ്പിക്കാന്നുതിനെക്കുറിച്ച് ആലോചിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. 2011-12 സാമ്പത്തിക വർഷത്തിൽ 23.6 ശതമാനമായിരുന്ന കുടുംബങ്ങളുടെ നിക്ഷേപം 2017-18ആയപ്പോൾ 17.2 ശതമാനമായി കുറഞ്ഞിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ നിരക്ക് ലഭ്യമല്ല. കുടുംബങ്ങളിൽ കൂടുതൽ നിക്ഷേപംവരുമ്പോൾ ഭാവിയിൽ ഉപഭോഗംവർധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
from mathrubhumi.latestnews.rssfeed https://ift.tt/36QYurn
via
IFTTT