Breaking

Wednesday, March 17, 2021

ആഭ്യന്തര കലഹം; ബിജെപി പുകയുന്നു

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണരംഗംചൂടുപിടിക്കുമ്പോൾ ബി.ജെ.പി.യിൽ ആഭ്യന്തര കലഹം മൂർച്ഛിക്കുന്നു. ചെങ്ങന്നൂർ സീറ്റ് തനിക്ക് നിഷേധിച്ചതിനുപിന്നിൽ പാർട്ടി കേരളനേതൃത്വവും സി.പി.എമ്മും തമ്മിലുള്ള ഇടപാടാണെന്ന ഗുരുതര ആരോപണവുമായി ആർ.എസ്.എസ്. പ്രസിദ്ധീകരണമായ ഓർഗനൈസറിന്റെ മുൻ പത്രാധിപർ ആർ. ബാലശങ്കർ രംഗത്തെത്തി. മാതൃഭൂമി ഡോട്കോമിന് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള ബാലശങ്കറിന്റെ നിശിതവിമർശനം. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് സീറ്റ് നൽകുന്നതിനെച്ചൊല്ലിയുള്ള വിവാദം കത്തിനിൽക്കുന്നതിനിടയിലാണ് ബാലശങ്കറിന്റെ വെളിപ്പെടുത്തൽ. ചെങ്ങന്നൂരും ആറന്മുളയും ജയിക്കാൻ സി.പി.എമ്മിനെ സഹായിക്കും, പകരം കോന്നിയിൽ സുരേന്ദ്രന് ജയം ഉറപ്പാക്കും. ഇതാകാം ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുണ്ടാക്കിയ കരാർ. ഈനില തുടർന്നാൽ അടുത്ത മുപ്പതുകൊല്ലം ബി.ജെ.പി.ക്ക് കേരളത്തിൽ ഒന്നും കിട്ടാൻ പോകുന്നില്ലെന്നും ബാലശങ്കർ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും മാഫിയാസംഘത്തെപ്പോലെയാണ് കേരളത്തിൽ ബി.ജെ.പിയെ നയിക്കുന്നതെന്നും ബാലശങ്കർ പിന്നീട് ആരോപിച്ചു. ബാലശങ്കറിന്റെ ആരോപണം മറുപടി അർഹിക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ബി.ജെ.പിയിലെ പ്രശ്നങ്ങൾ അവർ തമ്മിൽ പറഞ്ഞുതീർക്കട്ടെയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മറുപടി നൽകി. സി.പി.എമ്മിന് അത്തരം ഇടപാടുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടരുന്ന കലഹം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ജനാധിപത്യമില്ലെന്ന ബാലശങ്കറിന്റെ ആക്ഷേപത്തിനോട് ചേർന്നുനിൽക്കുന്നതാണ് കഴിഞ്ഞദിവസം പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ന്യൂനപക്ഷമോർച്ചാ നേതാവ് കെ.എ. നസീറിന്റെയും നിലപാടുകൾ. ഏതാനും ബി.ജെ.പി നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ, വിവാദമായ മെഡിക്കൽ കോളേജ് കോഴ സംബന്ധിച്ച പാർട്ടി അന്വേഷണ കമ്മിഷന്റെ അധ്യക്ഷനായിരുന്നു നസീർ. കൃഷ്ണദാസ് പക്ഷത്തെ ഏതാനും നേതാക്കളെ ലക്ഷ്യമിട്ടുള്ള ആ വിവാദം മുരളീധരൻ പക്ഷത്തുള്ളവരാണ് പരസ്യചർച്ചയ്ക്ക് വിധേയമാക്കിയതെന്ന് നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കാനുള്ള കേന്ദ്രനിർദേശം പാലിക്കാൻപോലും സംസ്ഥാനനേതൃത്വം തയ്യാറാവാത്തതും ഒരുവിഭാഗം എടുത്തുകാട്ടുന്നു. വിജയസാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്ന കഴക്കൂട്ടത്ത് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാൻ സുരേന്ദ്രൻ പക്ഷം ശ്രമിക്കുന്നത് ശോഭയുടെ വഴിമുടക്കാനാണെന്നാണ് ആക്ഷേപം. തുഷാർ പിന്മാറിയിട്ടും കഴക്കൂട്ടം കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിവരുന്ന ആരെയോ പ്രതീക്ഷിച്ച് കെ. സുരേന്ദ്രൻ പിടിച്ചുവെച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. Cotent Highlight: Kerala Assembly Election conflict in BJP


from mathrubhumi.latestnews.rssfeed https://ift.tt/3ttONdb
via IFTTT