Breaking

Tuesday, March 16, 2021

കുറ്റ്യാടിയിൽ തീർപ്പ്; തിരൂരങ്ങാടിയിൽ തിരുത്ത്

തിരുവനന്തപുരം: പ്രാദേശിക എതിർപ്പും പരസ്യപ്രതിഷേധവും കാരണം കേരളകോൺഗ്രസിൽനിന്ന് തിരിച്ചെടുത്ത കുറ്റ്യാടി മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയാണ് സ്ഥാനാർഥി. തിരൂരങ്ങാടിയിൽ നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥിയെ സി.പി.ഐ. പിൻവലിച്ചു. ലീഗിലെ പടലപ്പിണക്കം ഇടത് അനുകൂലവോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിൽ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് സി.പി.ഐ. തീരുമാനം. കുറ്റ്യാടി: പ്രാദേശിക അഭിപ്രായം പരിഗണിച്ച് കുറ്റ്യാടിയിലെ പ്രതിഷേധം പ്രാദേശിക വിഭാഗീയതയായി മാറുന്നെന്ന വിലയിരുത്തൽ സി.പി.എമ്മിനുണ്ടായിരുന്നു. അത് തടയാനാണ് കെ.പി. കുഞ്ഞമ്മദ് കുട്ടിയെത്തന്നെ സ്ഥാനാർഥിയാക്കാൻ സി.പി.എം. തീരുമാനിച്ചത്. സംഭവത്തിൽ കേന്ദ്രനേതൃത്വവും ഇടപെട്ടു. ജില്ല-സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനം തിരുത്താൻ ഇടപെടണമെന്നാശ്യപ്പെട്ട് കുറ്റ്യാടിയിലെ മണ്ഡലം കമ്മിറ്റിയംഗങ്ങൾ ഒപ്പിട്ട പരാതി സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ചിരുന്നു. തുടർന്നാണ് കുറ്റ്യാടിയിലെ സ്ഥാനാർഥിത്വം ഏറ്റെടുക്കാനുള്ള സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമുണ്ടായത്. കുറ്റ്യാടിയിൽ പാർട്ടിതീരുമാനത്തിനെതിരേ പരസ്യപ്രതിഷേധം നടത്തിയവർക്കെതിരേ നടപടിവേണമെന്ന നിലപാടാണ് ചില നേതാക്കൾക്കുള്ളത്. എന്നാൽ, തിരഞ്ഞെടുപ്പുഘട്ടത്തിൽ അത്തരമൊരു നടപടിയിലേക്ക് പോകുന്നത് ഉചിതമാകില്ലെന്നതിനാലാണ് അതുണ്ടാകാത്തത്. തിരഞ്ഞെടുപ്പിനുശേഷം ഇതിൽ പരിശോധനയും നടപടിയും ഉണ്ടായേക്കും. ഒരു ലോക്കൽ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ വിമതപ്രവർത്തനം നടന്നെന്നാണ് നേതാക്കൾ കണ്ടെത്തിയിട്ടുള്ളത്. ലീഗ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ തിരൂരങ്ങാടിയിൽ അജിത് കൊളാടിയെയാണ് സി.പി.ഐ. സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനുശേഷമാണ് ഇവിടെ ലീഗിന്റെ സ്ഥാനാർഥിപ്രഖ്യാപനവും തർക്കവും വരുന്നത്. കെ.പി.എ. മജീദിനെ സ്ഥാനാർഥിയാക്കിയതിനെതിരേ വലിയ പ്രതിഷേധമാണ് തിരൂരങ്ങാടിയിലുള്ളത്. ഇത് അനുകൂലമാക്കാനാണ് അജിത്തിനെ പിൻവലിച്ച് പുതിയ സ്ഥാനാർഥിയെ പരീക്ഷിക്കാൻ സി.പി.ഐ. മുതിർന്നത്. ലീഗ് വോട്ടുകളിൽ വിള്ളൽവീഴ്ത്താൻ കഴിയുന്ന സ്ഥാനാർഥിയാണ് നിയാസ് പുളിക്കലകത്ത് എന്നതാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ രണ്ടുതവണ എൽ.ഡി.എഫിനുവേണ്ടി തിരൂരങ്ങാടിയിൽ മത്സരിച്ചത് നിയാസാണ്. ലീഗിനുണ്ടായിരുന്ന 30,000 വോട്ടിന്റെ ഭൂരിപക്ഷം അഞ്ചിലൊന്നായി കുറയ്ക്കാൻ നിയാസിന് കഴിഞ്ഞിട്ടുണ്ട്. സി.പി.ഐ.യുടെ സ്വതന്ത്രസ്ഥാനാർഥിയായി നിയാസ് മത്സരിക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചത്. content highlights:kunjammad kutty and niyas pulikkalakath to contest ldf for kuttiadi and thiroorangadi


from mathrubhumi.latestnews.rssfeed https://ift.tt/3qShtej
via IFTTT