Photo courtesy: Facebook/Debolina Bhattacharya മുംബൈ: വജ്രവ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മോഡലും ഹിന്ദി സീരിയൽതാരവുമായ ദേവ്ലീന ഭട്ടാചാര്യയെ മുബൈ പോലീസ് കസ്റ്റഡിയിലെടുത്തു. രാജേശ്വർ ഉഡാനിയെന്ന വജ്രവ്യാപാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. മൂന്നുദിവസം മുമ്പാണ് രാജേശ്വറിന്റെ മൃതദേഹം അഴുകിയ നിലയിൽ റായ്ഗഢ് ജില്ലയിലെ വനപ്രദേശത്തുനിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദേവ്ലീനയെ ഘട്കോപർ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കേസിലെ ദേവ്ലീനയുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ വിനോദമേഖലയിൽനിന്ന് കൂടുതൽ നടികളെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് സൂചനയെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. സാഥ് നിഭാന സാഥിയാ എന്ന സീരിയലിലൂടെയാണ് ദേവ്ലീന പ്രശസ്തയായത്.സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ പവാർ എന്ന മുൻ ബി ജെ പി നേതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 28നാണ് രാജേശ്വറിനെ കാണാതാകുന്നത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാത്തതോടെ തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രാജേശ്വറിനെ താൻ പന്ത് മാർക്കറ്റിൽ ഇറക്കിവിട്ടിരുന്നെന്നും അവിടെനിന്ന് മറ്റൊരുവാഹനത്തിൽ അദ്ദേഹം കയറിപ്പോയതായും രാജേശ്വറിന്റെ ഡ്രൈവർ പോലീസിന് മൊഴി നൽകിയിരുന്നു. ഡിസംബർ അഞ്ചിനാണ് രാജേശ്വറിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കുകൾ ഒന്നുമുണ്ടായിരുന്നില്ല. ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും ഷൂസിന്റെയും അടിസ്ഥാനത്തിൽ മകനാണ് രാജേശ്വറിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജേശ്വറിനെ തട്ടിക്കൊണ്ടുപോയവർ മറ്റെവിടെയോ വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം വനപ്രദേശത്ത്് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. content highlights:Actress Debolina Bhattacharya detained after diamond trader found dead in Forest
from mathrubhumi.latestnews.rssfeed https://ift.tt/2L7ArKo
via
IFTTT