കൊട്ടാരക്കര : അബുദാബിയിൽ ബീച്ചിൽ തിരയിൽപ്പെട്ട മക്കളെ സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛൻ ബന്ധുക്കൾക്കുമുന്നിൽ കുഴഞ്ഞുവീണുമരിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തിൽ രവീന്ദ്രൻപിള്ളയുടെ മകൻ എസ്.ആർ.ദിലീപ്കുമാർ (38) ആണ് അബുദാബി അൽറാഹ ബീച്ചിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും അമ്മയും നോക്കിനിൽക്കെയായിരുന്നു സംഭവം. രാവിലെ പത്തരയോടെയാണ് കുടുംബം ബീച്ചിലെത്തിയത്. മകൾ ദേവിക (9), മകൻ ആര്യൻ (6) എന്നിവർ ദിലീപിനൊപ്പം ബീച്ചിൽ നീന്തുന്നതിനിടെയായിരുന്നു അപകടം. വലിയ തിരയിൽപ്പെട്ട് കുട്ടികൾ കടലിലേക്കൊഴുകി. ദിലീപ് ഏറെ പരിശ്രമിച്ച് കുട്ടികളെ രക്ഷിച്ചു. ഇരുവരെയും തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് തീരത്ത് സുരക്ഷിതമായി എത്തിച്ചയുടൻ ദിലീപ് കുഴഞ്ഞുവീണു. ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കൽ സംഘം കൃത്രിമശ്വാസോച്ഛ്വാസം നൽകിയെങ്കിലും ഫലമുണ്ടായില്ല. കുടുംബസുഹൃത്തായ ദീപക് ഉടൻ സ്ഥലത്തെത്തി അൽറാബ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. പത്തുവർഷത്തിലധികമായി യു.എ.ഇ.യിൽ താമസിക്കുന്ന ദിലീപ്കുമാർ ദുബായിലെ നിർമാണ കമ്പനിയിൽ ഹെൽത്ത് ആൻഡ് സേഫ്ടി മാനേജരാണ്. അബുദാബിയിലായിരുന്ന കുടുംബം ഒരുവർഷംമുൻപാണ് ദുബായിലേക്ക് മാറിയത്. ഹ്രസ്വസന്ദർശനത്തിനെത്തിയ ലക്ഷ്മിയുടെ അമ്മയെയും കൂട്ടിയാണ് ദിലീപും കുടുംബവും ബീച്ചിലെത്തിയത്. അമ്മ: ശാന്തകുമാരി. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കൊട്ടാരക്കരയിലെ വീട്ടുവളപ്പിൽ. Content Highlights:Dileep kumar-death-abu dhabi al raha beach
from mathrubhumi.latestnews.rssfeed https://ift.tt/2QMnDOU
via
IFTTT