കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് നിലവിളക്കുകൊളുത്തി ടെർമിനൽ ഉദ്ഘാടനം നിർവഹിച്ചു. ശേഷം രാവിലെ പത്ത് മണിക്ക് കണ്ണൂരിൽ നിന്നും അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇരുവരും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. 185 പേരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 വിമാനത്തിലുള്ളത്. ഇന്ന് വൈകീട്ട് തന്നെ ഈ വിമാനം കണ്ണൂരിൽ തിരിച്ചെത്തും. നാളെ മുതൽ കൃത്യമായ സമയക്രമം അനുസരിച്ച് വിമാനംസർവീസ് നടത്തും. രാവിലെ 11 മണിയോടെ ബെഗളൂരുവിൽ നിന്നുള്ള ഗോ എയർ വിമാനം കണ്ണൂരിലെത്തും. ഗോ എയർ വിമാനങ്ങളും, ഇൻഡിഗോ വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള ആഭ്യന്തര സേവനങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ഒരു ലക്ഷം പേരെ ഉൾക്കൊള്ളുന്ന വേദിയിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ. ചടങ്ങുകളോടനുബന്ധിച്ച് മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ വാദ്യമേളവും കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി. മന്ത്രിമാരായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, എ.കെ ശശീന്ദ്രൻ, കെ.കെ. ശൈലജ, ഇ.പി. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻ കുട്ടി, വ്യവസായി എം.എ.യൂസഫ് അലി എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായി.
from mathrubhumi.latestnews.rssfeed https://ift.tt/2L3YutO
via
IFTTT