തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ നിലവാരം കുറഞ്ഞ പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശനം നടത്തിയതിൽ പ്രതിഷേധിച്ച് പ്രേക്ഷകർ. ടാഗോർ തിയറ്ററിൽ നടന്ന ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലെ നൈറ്റ് ആക്സിഡന്റ് ആണ് ലാപ്ടോപ്പും ചെറിയ പ്രൊജക്ടറും ഉപയോഗിച്ച് പ്രദർശിപ്പിച്ചത്. എന്നാൽ, ഷോ കഴിഞ്ഞ ശേഷം നടന്ന ഇന്ററാക്ഷൻ സെഷനിൽ ഡെലിഗേറ്റുകൾ കടുത്ത പ്രതിഷേധമുയർത്തുകയായിരുന്നു. പിന്നീട്, രാത്രി പത്തോടെ പ്രധാന വേദിയായ ടാഗോറിലെ പ്രദർശനങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുന്നതായി അറിയിപ്പ് വന്നു. പ്രൊജക്ടർ തകരാറിനെ തുടർന്ന് ഉച്ചയ്ക്ക് 2.15ന് ആരംഭിച്ച ബെഡ് എന്ന ചിത്രം ഇടയ്ക്ക് വെച്ച് മുടങ്ങിയിരുന്നു. തുടർന്ന് 8.30ന് നടക്കേണ്ട ലോക സിനിമാ വിഭാഗത്തിലെ ദ ഹൗസ് ദാറ്റ് ജാക്ക് ബിൽറ്റ് റദ്ദാക്കിയെങ്കിലും മത്സരചിത്രമായതിനാൽ നൈറ്റ് ആക്സിഡന്റിന്റെ പ്രദർശനം ചെറിയ പ്രൊജക്ടർ ഉപയോഗിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, നിലവാരം കുറഞ്ഞ രീതിയിൽ പ്രദർശനം നടത്തിയതിനെതിരെ ഡെലിഗേറ്റുകൾ തന്നെ രംഗത്തെത്തി. ഈ രീതിയിൽ പ്രദർശനം നടത്തുന്നത് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് ചെയ്യുന്ന വഞ്ചനയാണെന്നും നന്നായി നടത്താനാവില്ലെങ്കിൽ പ്രദർശനം ഉപേക്ഷിക്കുകയായിരുന്നു വേണ്ടതെന്നും അവർ വാദിച്ചു. ഇന്ററാക്ഷന് എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ കാബില്യാർ ഖാമിദോവിനോട് മാപ്പു ചോദിക്കുന്നതായും ഡെലിഗേറ്റുകൾ പറഞ്ഞു. കമില്യാർ ഖാമിദോവ് (ഇടത്തുനിന്ന് രണ്ടാമത് ) ഡെലിഗേറ്റുകൾക്കൊപ്പം ചിത്രത്തിന്റെ യഥാർത്ഥ സൗന്ദര്യം സാങ്കേതിക നിലവാരക്കുറവുകൊണ്ട് ചോർന്നുപോയതായി കാ ബില്യാറും ശരിവെച്ചു. സാങ്കേതിക തകരാർ മൂലമാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും ഇനിയുള്ള പ്രദർശങ്ങൾക്ക് എല്ലാവരും എത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് വേദിയിലുണ്ടായിരുന്ന ഐഎഫ്എഫ്കെ ഭാരവാഹികളും അറിയിച്ചു. പിന്നീടാണ് പ്രദർശനങ്ങൾ റദ്ദാക്കുന്നതായി അറിയിപ്പു വന്നത്. ഞായറാഴ്ച ടാഗോറിൽ നടക്കേണ്ട മത്സര വിഭാഗത്തിലെ മലയാള ചിത്രം ഈ.മ.യൗ. വൈകിട്ട് 6.15ന് കലാഭവനിൽ നടക്കും. Content Highlights:Audience protest,iffk 2018, film shows,tagore theatre
from mathrubhumi.latestnews.rssfeed https://ift.tt/2QhdvhI
via
IFTTT