Breaking

Monday, December 10, 2018

സുപ്രീംകോടതി ഭരണഘടനാ ധാർമികതയ്ക്കു പ്രാധാന്യം നൽകുന്നത് അപകടം- അറ്റോർണി ജനറൽ

കെ.കെ. വേണുഗോപാൽ ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടനാ ധാർമികതയ്ക്കു പ്രാധാന്യം നൽകുന്നത് അത്യന്തം അപകടകരമാണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. അതെങ്ങോട്ടാണ് നമ്മളെ നയിക്കുക എന്നകാര്യം വ്യക്തമല്ല. ലോകത്തു മറ്റേതൊരു മേൽക്കോടതിക്കും ലഭിച്ചിട്ടില്ലാത്തത്ര വിശാലാധികാരമാണ് ഇന്ത്യയിലെ സുപ്രീംകോടതിക്കുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സുപ്രീംകോടതി പാർലമെന്റിന്റെ മൂന്നാം സഭയാകുമെന്ന മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ ഭയം സത്യമായേക്കും. ഭരണഘടനയുടെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്കു നല്കുന്നത്, തങ്ങൾക്കു മുമ്പിലെത്തുന്ന വിഷയങ്ങളിൽ പൂർണനീതി നല്കുന്നതിനുള്ള അധികാരമാണ്. എന്നാൽ ഒരുപരിധിയുമില്ലാതെ അധികാരം ചുരത്തുന്ന കാമധേനുവായാണ് അത്യുന്നതകോടതി ഈ വകുപ്പിനെ കാണുന്നത്”- അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ ഭരണഘടനാ ധാർമികത കൂട്ടുപിടിച്ച നാലുജഡ്ജിമാരുടെ വിധിന്യായങ്ങളെയും അദ്ദേഹം പരാമർശിച്ചു. കേസിൽ യുവതീപ്രവേശത്തെ ഒരു ജഡ്ജി (ഇന്ദു മൽഹോത്ര) എതിർത്തതു വിശ്വാസത്തിന്റെ കാര്യം പറഞ്ഞാണ്. എന്നാൽ മറ്റു നാലുപേരും ഭരണഘടനാ ധാർമികതയെയാണു കൂട്ടുപിടിച്ചത്. ഒരു വ്യക്തിയുടെ വിഷയത്തിലാണു കോടതി ഇടപെടുന്നതെങ്കിൽ ശരിയാണ്. എന്നാൽ ഒരു വലിയ വിഭാഗത്തിന്റെ വിഷയത്തിലാണു സുപ്രീംകോടതി ഇടപെട്ടത്. ഭരണഘടനാ ധാർമികതവെച്ച് യുവതികൾക്കു പ്രവേശിക്കാമെന്ന് ഒരാൾ പറയുന്നു. മറ്റൊരാൾ പറ്റില്ലെന്നും. സുപ്രീംകോടതി ബെഞ്ച് വ്യത്യസ്തശബ്ദങ്ങളിൽ സംസാരിച്ചാൽ അതൊരു അപകടകരമായ ആയുധമാകും. നിങ്ങൾക്കത് ഉപയോഗിക്കാനാവില്ല. ഉപയോഗിച്ചാൽ എവിടെയെത്തുമെന്ന ഉറപ്പില്ലാത്ത ഗുരുതരമായ മുറിവുണ്ടാക്കും. ജുഡീഷ്യറിയും നിയമനിർമാണ സഭയും തമ്മിലുണ്ടായ കലഹത്തിന്റെ ചരിത്രവും അദ്ദേഹം ഓർമിപ്പിച്ചു. ആദ്യഘട്ടത്തിൽ, ഭൂപരിഷ്കരണവും ബാങ്ക് ദേശസാത്കരണവും സുപ്രീംകോടതി റദ്ദാക്കിയത് തുല്യത ഇല്ലാതാക്കുമെന്ന കാരണത്താലാണ്. അതിനു ഭരണഘടനയെയാണ് അവർ കൂട്ടുപിടിച്ചത്- അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധികളെ ലഘൂകരിക്കാൻ മാത്രമാണു ഭരണഘടനാ ഭേദഗതികൾ ഉപയോഗിക്കുന്നതെന്ന സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഹിദായത്തുള്ളയുടെ പരാമർശവും അദ്ദേഹം ആവർത്തിച്ചു. Content Highlight:Constitutional morality can be very dangerous - AG


from mathrubhumi.latestnews.rssfeed https://ift.tt/2RP0CIw
via IFTTT