തൃശ്ശൂർ: കലാലയങ്ങളിലെ സർഗപ്രതിഭകളെ നാളെയുടെ സാഹിത്യനായകരാക്കുവാൻ പ്രാപ്തരാക്കുന്ന മാതൃഭൂമിയുടെ ത്രിദിന സാഹിത്യക്യാമ്പ് സമാപിച്ചു. മാതൃഭൂമി സ്റ്റഡി സർക്കിൾ നടത്തിയ ക്യാന്പിന്റെ സമാപനസമ്മേളനം നോവലിസ്റ്റ് സേതു ഉദ്ഘാടനം ചെയ്തു. ആരുടെയും പാത പിന്തുടരുകയല്ല, പുതിയ വഴി കണ്ടെത്തുകയാണ് പുതിയ എഴുത്തുകാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കാടുകയറിയല്ല, കൈയടക്കത്തോടെയായിരിക്കണം എഴുത്ത്. ആദ്യം വായിക്കുക, പിന്നെ എഴുതുക എന്ന ശീലമാണ് വേണ്ടത്. സ്വയം ആരാണെന്ന് ബോധ്യപ്പെട്ടശേഷം വേണം എഴുത്തിലേക്ക് തിരിയാനെന്നും അദ്ദേഹം പറഞ്ഞു. ക്യാന്പ് ഡയറക്ടർ സുഭാഷ് ചന്ദ്രൻ അധ്യക്ഷനായി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ വിശിഷ്ടാതിഥികളായി. സർഗാത്മകത അതിജീവനശേഷി വർധിപ്പിക്കുമെന്ന് വൈശാഖൻ പറഞ്ഞു. ഇത് വിവാദകാലമാണെന്നും അതിനാൽ ഏതു സർഗസൃഷ്ടിയിലും ജാഗ്രത പുലർത്തണമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. കെ.വി. അനൂപ് സ്മാരക പുരസ്കാരം എസ്. കല്യാണി കൃഷ്ണയ്ക്കും നിസാമുദ്ദീൻ പുഴക്കാട്ടിരിക്കും സമ്മാനിച്ചു. കൊട്ടിയം എം.എം.എൻ.എസ്.എസ്. കോളേജിൽ ബി.എ. ഇംഗ്ലീഷ് വിദ്യാർഥിയായ കല്യാണി കൃഷ്ണയുടെ 'ഞാനും ആരാച്ചാരും പിന്നെ സാത്താന്മാരും' എന്ന കഥയ്ക്കാണ് പുരസ്കാരം. അരീക്കോട് ക്രസന്റ് ആർട്ട്സ് കോളേജിലെ വിദ്യാർഥി നിസാമുദ്ദീൻ പുഴക്കാട്ടിരിയുടെ 'നിഴൽ' എന്ന കവിതയ്ക്കാണ് പുരസ്കാരം. മാതൃഭൂമി സീനിയർ മാനേജർ (മീഡിയ സൊലൂഷൻസ്) വിനോദ് പി. നാരായൺ, മാതൃഭൂമി സ്റ്റഡി സർക്കിൾ സംസ്ഥാന േകാ-ഒാർഡിനേറ്റർ കെ.കെ. ഷനിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പുരസ്കാരസമർപ്പണച്ചടങ്ങിൽ കവി രാവുണ്ണി, കോവിലൻ സ്മാരക ട്രസ്റ്റ് െസക്രട്ടറി എ.ഡി. ആൻഡ്രു തുടങ്ങിയവർ പങ്കെടുത്തു. Content Highlights:Mathrubhumi literary camp,Sethu,subhash chandran
from mathrubhumi.latestnews.rssfeed https://ift.tt/2B12WVE
via
IFTTT