Breaking

Tuesday, January 14, 2020

തലസ്ഥാനത്ത് 'പറക്കും തളിക'യുടെ വിളയാട്ടം; രണ്ടുപേര്‍ക്ക് വെട്ടേറ്റു,ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല

വിളപ്പിൽശാല(തിരുവനന്തപുരം): നെടിയവിളയിൽ ഗുണ്ട പറക്കും തളിക ബൈജുവിന്റെ നേതൃത്വത്തിൽ ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കാറിലെത്തിയ സംഘം അക്രമം നടത്തിയ ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി രക്ഷപ്പെടുകയായിരുന്നു. ഉറിയാക്കോട് നെടിയവിള എസ്.ജി. ഭവനിൽ ലിജുസൂരി(29), സംഭവം കണ്ട് അക്രമികളെ പിടിച്ചുമാറ്റാനെത്തിയ സമീപവാസി ബിനുകുമാർ എന്നിവർക്കാണ് വെട്ടേറ്റത്. ലിജുവിന്റെ തലയ്ക്കും വലതുകാലിനും ബിനുവിന്റെ കൈയ്ക്കുമാണ് പരിക്ക്. ഇരുവരെയും 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു. ലിജുവിന്റെ കാലിലെ പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ലിജുവിന്റെ അമ്മയുടെ സഹോദരനാണ് പറക്കും തളിക ബൈജു എന്ന പൊന്നെടുത്തകുഴി സ്വദേശി ജയിൻവിക്ടർ. കുടുംബവഴക്കിനെത്തുടർന്ന് 2018-ൽ ലിജുവും കൂട്ടുകാരും ചേർന്ന് നെടിയവിളയിൽ വച്ച് ബൈജുവിനെ ആക്രമിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാവാം ഇപ്പോഴത്തെ സംഭവമെന്ന് പോലീസ് കരുതുന്നു. കൊടുംകുറ്റവാളിയായ എറണാകുളം ബിജുവിനെ കോടതിയിൽ കൊണ്ടുപോകും വഴി ബൈക്കിലെത്തി പോലീസിന്റെ കൈയിൽനിന്നും രക്ഷിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് പറക്കും തളിക ബൈജു. ഇയാൾ പോലീസിന്റെ ഗുണ്ടാപ്പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. തിങ്കളാഴ്ച രാവിലെ ഇയാളുൾപ്പെട്ട നാലംഗ സംഘം കാറിലെത്തിയാണ് ബൈക്കിൽ വന്ന ലിജുവിനെ തടഞ്ഞു നിർത്തി ആക്രമിച്ചത്. ബോംബെറിഞ്ഞു; പൊട്ടിയില്ല; അക്രമികളെത്തിയ കാർ കണ്ടെത്തി വിളപ്പിൽശാല: ഒന്നര വർഷം മുൻപ് നെടിയവിളയിൽ തന്നെ വളഞ്ഞാക്രമിച്ച സ്ഥലത്ത് സഹോദരി പുത്രനെതിേര പ്രതികാരത്തിനെത്തിയതായിരുന്നു പറക്കുംതളിക ബൈജു. അക്രമത്തിനു ശേഷം സംഭവസ്ഥലത്തു കൂടിയ ആൾക്കൂട്ടത്തിൽനിന്നു രക്ഷപ്പെടാനായിരുന്നു ബോംബെറിഞ്ഞത്. എന്നാലിതു പൊട്ടിയില്ല. കാറിൽ കൂട്ടുകാർക്കൊപ്പമെത്തിയ ബൈജുവും സംഘവും ബൈക്കിലെത്തിയ ലിജുസൂരിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട സ്ഥലവാസിയായ ബിനു അടുത്തെത്തി തടയാൻ ശ്രമിച്ചപ്പോഴാണ് സംഘം ഇയാളുടെ കൈയിൽ വെട്ടിയത്. ഇവരെത്തിയ കാർ നമ്പർ പോലീസ് അന്വേഷണത്തിൽ റെൻഡ് എ കാറിൽ നിന്നുമെടുത്തതാണെന്നു തിരിച്ചറിഞ്ഞു. കാർ കൊച്ചുവേളിയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. Content Highlights:two attacked by parakkum thalika baiju in trivandrum


from mathrubhumi.latestnews.rssfeed https://ift.tt/2FLs6u2
via IFTTT