Breaking

Tuesday, January 14, 2020

വിവേചനപരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. വിഷയത്തിൽ നിയമത്തിനെതിരെ ഹർജി നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹർജിയാണ് കേരളം സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയപ്പോൾ നിയമ വിദഗ്ധരുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് സൂട്ട് ഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചത്. ജനുവരി 23ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്യൂട്ട് ഹർജി ഫയൽ ചെയ്തത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ ജി പ്രകാശ് മുഖേനെയാണ് ഹർജി നൽകിയിരിക്കുന്നത്. ഭരണഘടനനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാർലമെന്റ് പാസാക്കിയ നിയമമെന്ന് കേരളത്തിന്റെ ഹർജിയിൽ പറയുന്നു. മുസ്ലീം ജനവിഭാഗങ്ങളോട് ഒരു വിവേചനം നിയമത്തിലൂടെ ഉണ്ടാകുന്നുവെന്നും ഹർജിയിൽ പറയുന്നു. തിങ്കളാഴ്ചയാണ് സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി രജിസ്ട്രിയിൽ ഫയൽ ചെയ്തത്. തുടർന്ന് അന്ന് വൈകിട്ടോടെ സാങ്കേതിക പിഴവുകൾ നീക്കി ഹർജിക്ക് നമ്പർ നൽകിയ കാര്യം സുപ്രീംകോടതി രജിസ്ട്രി സ്ഥിരീകരിച്ചു. വ്യക്തികൾ, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ സമർപ്പിച്ച ഏതാണ്ട് 60 ഹർജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. എന്നാൽ ആദ്യമായിട്ടാണ് നിയമത്തിനെതിരെ ഒരു സംസ്ഥാന സർക്കാർ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അതിനിർണായകമായ രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത്. Content Highlights:Kerala Govt file plea against CAA in Supreme court


from mathrubhumi.latestnews.rssfeed https://ift.tt/30gPPvE
via IFTTT