തിരുവനന്തപുരം: പുതുതായി പോലീസിന്റെ ഭാഗമായ 2362 പേരിൽ 230 പേർക്ക് എൻജിനിയറിങ് ബിരുദവും 11 പേർക്ക് എം.ടെക്കുമുണ്ട്. എം.ബി.എ.ക്കാരായ 37 പേരും ബിരുദധാരികളായ 1065 പേരും ബിരുദാനന്തര ബിരുദധാരികളായ 230 പേരും വ്യാഴാഴ്ച പോലീസിന്റെ ഭാഗമായി. അടിസ്ഥാനയോഗ്യത പ്ലസ് ടു ആയിരിക്കെയാണിത്. മുൻവർഷങ്ങളിലും എൻജിനിയറിങ് ബിരുദധാരികൾ കൂടുതലുണ്ടായിരുന്നു. കേരള പോലീസിന്റെ വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ അഭിവാദ്യം സ്വീകരിച്ചു. ജനപക്ഷത്തുനിന്നാവണം പോലീസ് കൃത്യനിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ പൊതുജനം അളക്കുന്നത് പോലീസിന്റെ പ്രവർത്തനംകൂടി വിലയിരുത്തിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെഷ്യൽ ആംഡ് പോലീസ്, മലബാർ സ്പെഷ്യൽ പോലീസ്, കേരള ആംഡ് പോലീസ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ദളങ്ങൾ, ദ്രുതപ്രതികരണ-രക്ഷാസേന എന്നീ ബറ്റാലിയനുകളിലും കേരള പോലീസ് അക്കാദമിയിലെ ഇൻറഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിങ് സെൻറർ, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ സായുധസേനാ ക്യാമ്പുകളിലുമായാണ് സേനാംഗങ്ങളുടെ പരിശീലനം പൂർത്തിയായത്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി. കെ. പത്മകുമാർ, ഐ.ജി. പി. വിജയൻ, ഡി.ഐ.ജി. പി. പ്രകാശ് എന്നിവർ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. Content Highlights:M Tech and B Tech graduates among new police constables
from mathrubhumi.latestnews.rssfeed https://ift.tt/39QHi8o
via
IFTTT