തിരുവനന്തപുരം/കോഴിക്കോട്: മാവോവാദിബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു വിദ്യാർഥികൾക്കെതിരേ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ.) ചുമത്തിയത് പോലീസ് പുനഃപരിശോധിക്കും. യു.എ.പി.എ നിലനിൽക്കുമോയെന്ന് പരിശോധിക്കാൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചു. സംഭവത്തിൽ സി.പി.എമ്മും സർക്കാരും പ്രതിക്കൂട്ടിലായതിനിടെ, ഇൗ വകുപ്പ് ചുമത്തിയതിനെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും തള്ളിപ്പറഞ്ഞു. യുവാക്കൾക്കെതിരേ യു.എ.പി.എ. ചുമത്തിയതിനോട് സംസ്ഥാന സർക്കാരിനും ഇടതുമുന്നണിക്കും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു. യു.എ.പി.എ. ചുമത്തരുതെന്ന നിലപാടാണ് പാർട്ടിക്കെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയുമിറക്കി. ശനിയാഴ്ചയാണ് സി.പി.എം. പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരേ യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് മാവോവാദി അനുകൂല ലഘുലേഖകൾ പിടിച്ചെടുത്തെന്നായിരുന്നു പോലീസ് വാദം. എ.ഡി.ജി.പിക്ക് ചുമതലസംഭവം വിവാദമായതോടെ നിഷ്‌പക്ഷ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ഷെയ്ക്ക് ദർവേഷ് സാഹേബിനോട് പോലീസ് മേധാവി നിർദേശിച്ചു. ഇതനുസരിച്ചാകും കോടതിയിൽ റിപ്പോർട്ട് നൽകുക. ഇപ്പോൾ നടന്നത് പ്രാഥമികാന്വേഷണം മാത്രമാണെന്നും ബെഹ്റ ചൂണ്ടിക്കാട്ടി. വിദ്യാർഥികളെ യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്തത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. അറസ്റ്റിലായവരുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു. യു. എ.പി.എ. സമിതിയിൽനിന്ന് പ്രോസിക്യൂഷന് അനുമതി കിട്ടില്ലെന്ന സംശയവും കേസ് പുനഃപരിശോധിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു. ഒപ്പമുണ്ടായിരുന്നയാൾ മാവോവാദി നേതാവെന്ന് പോലീസ്അറസ്റ്റിലായ വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നയാൾ സി.പി.ഐ. (മാവോയിസ്റ്റ്) മേൽഘടകത്തിന്റെ ഭാരവാഹിയാണെന്ന് പോലീസ്. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. ഇതിനായി നഗരത്തിൽ വിവിധയിടങ്ങളിലുള്ള സി.സി.ടി.വി. ക്യാമറദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. ഇയാളെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും വിശദാംശങ്ങൾ പരിശോധിക്കണമെന്നും ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് സിറ്റി പോലീസ് റിപ്പോർട്ട് നൽകി. അലൻ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തതിന്റെ രണ്ടുഫോട്ടോയും വീഡിയോയും സിറ്റി പോലീസ് മേധാവി എ.വി. ജോർജ് ഡി.ജി.പി.ക്ക് കൈമാറി. ആവശ്യമായ നടപടിയെടുക്കുംയു.എ.പി.എയോട് യോജിപ്പില്ലെന്ന് മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഒരാളുടെ മാതാപിതാക്കൾ കഴിഞ്ഞദിവസം എന്നെവന്ന് കണ്ടിരുന്നു. ഇതേപ്പറ്റി പരിശോധിക്കട്ടേയെന്ന് അവരോട് ഞാൻ അപ്പോൾതന്നെ പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കും-മുഖ്യമന്ത്രി പിണറായി വിജയൻലഘുലേഖ പിടിച്ചാൽമാത്രം യു.എ.പി.എ. ചുമത്താനാകില്ലമാവോവാദി ബന്ധം തെളിയിക്കാൻ പര്യാപ്തമായ തെളിവുണ്ടെങ്കിൽ മാത്രമേ ഈ കേസ് നിലനിൽക്കൂ. സമീപകാലത്ത് 12 കേസുകളിൽ ഒമ്പതിലും വിചാരണ നിഷേധിച്ചത് മതിയായ തെളിവില്ലാത്തതിനാലാണ്. വിചാരണയ്ക്കു വിടാനുള്ള തെളിവുകളുണ്ടെന്നു ബോധ്യപ്പെട്ടാലേ ശുപാർശ ചെയ്യൂ. നിങ്ങളുടെ കൈയിൽ ഒരു കഷണം കടലാസുണ്ടെങ്കിൽ നിങ്ങളെ കുറ്റക്കാരനാക്കാനാകുമോ? ലഘുലേഖ കൈവശംവെച്ചതുകൊണ്ടുമാത്രം ഒരാൾ മാവോവാദിയാകില്ല. വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന്റെ കേസിൽ ഇത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.-ജസ്റ്റിസ് പി.എസ്. ഗോപിനാഥൻയു.എ.പി.എ. പരിശോധനാ സമിതി അധ്യക്ഷൻ
from mathrubhumi.latestnews.rssfeed https://ift.tt/2oHSpfT
via
IFTTT