കൊട്ടാരക്കര : വെണ്ടാറിൽ വിനോദയാത്രയ്ക്കുമുൻപായി സാഹസികാഭ്യാസങ്ങളിൽ പങ്കെടുത്ത ഏഴ് ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഒരു ബൈക്ക്കൂടി കണ്ടെത്താനുണ്ട്. ബൈക്ക് ഓടിച്ചിരുന്ന ഏഴുപേരുടെയും ലൈസൻസുകൾ റദ്ദാക്കാൻ നടപടികൾ തുടങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ. മഹേഷ് പറഞ്ഞു. സംഘാംഗമായ യുവതിയുടെ ലൈസൻസും ഇതിൽപ്പെടും. പത്തുദിവസംമുൻപുമാത്രമാണ് ഇവർ ലൈസൻസ് നേടിയത്. സാഹസികാഭ്യാസം കാട്ടിയ ബസിന്റെ ഫിറ്റ്‌നസും ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു. സാഹസികാഭ്യാസത്തിൽ പങ്കെടുത്ത കാറും പിടിച്ചെടുത്തു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. യുവജന സംഘടനയുടെ മുൻ ഭാരവാഹിയായ മകനാണ് ഇപ്പോൾ കാർ ഉപയോഗിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് ബസും കാറും കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനു മുന്നോടിയായി ബസ് പരിശോധനയ്ക്ക് കൊട്ടാരക്കര ജോയിന്റ് ആർ.ടി.ഒ. കത്തുനൽകി. അഞ്ചലിൽ അഭ്യാസം കാട്ടിയ ബസുകൾ മടങ്ങിയെത്തിയാലുടൻ കസ്റ്റഡിയിലെടുക്കും. ഇതിനിടയിൽ ജില്ലയിൽനിന്ന് വിനോദയാത്രയ്ക്കുപോയ സ്കൂൾ സംഘങ്ങളുടെ കൂടുതൽ നിയമലംഘനങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചു. ബസുകൾ തമ്മിൽ ഓവർടേക്കിങ്, ഇടുങ്ങിയ റോഡുകളിൽ മുഖാമുഖമിട്ട് ആർപ്പുവിളിക്കൽ തുടങ്ങി അപകടകരമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2rE0Bim
via
IFTTT