കൊച്ചി: ദുബായിൽ മരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. മൃതദേഹം അൽപ്പ സമയത്തിനകം സ്വദേശമായ കോഴിക്കോട് പേരാമ്പ്രയിലേക്ക് കൊണ്ടുപോകും. രണ്ടുദിവസം മുമ്പാണ് ദുബായിലെ താമസ സ്ഥലത്ത് നിതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. ബുധനാഴ്ച പുലർച്ചെ 5.45 ന് എയർ അറേബ്യ വിമാനത്തിലായിരുന്നു നിതിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ നെടുമ്പാശ്ശേരിയിലെത്തിയിട്ടുണ്ട്. ഇവിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽപസമയത്തിനകം സ്വദേശത്തേക്ക് കൊണ്ടുപോകും. നിതിന്റെ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആശുപത്രിയിലേക്കാകും മൃതദേഹം ആദ്യം കൊണ്ടുപോവുകയെന്നാണ് വിവരം. കഴിഞ്ഞ ദിവസം നിതിനും ഭാര്യ ആതിരയ്ക്കും പെൺകുഞ്ഞ് പിറന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് ഗർഭിണികളായവരെ നാട്ടിലെത്തിക്കാൻ സുപ്രീം കോടതിയെ സമീപിച്ചാണ് നിതിനും ആതിരയും മാധ്യമശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം നിതിന്റെ മരണവാർത്തയറിഞ്ഞ ബന്ധുക്കൾ, പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ ആതിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ ആദ്യവാരമാണ് പ്രസവത്തിന്റെ തിയതി നിശ്ചയിച്ചിരുന്നതെങ്കിലും ഭർത്താവിന്റെ മരണ വിവരം അറിയിക്കുന്നതിന് മുമ്പ് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. Content Highlights:Nithin Chandran death
from mathrubhumi.latestnews.rssfeed https://ift.tt/2YqmnTI
via
IFTTT