ചാത്തന്നൂർ : കോവിഡ്-19 സ്ഥിരീകരിച്ച സംസ്ഥാനത്തെതന്നെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് പൂർണമായും രോഗമുക്തി നേടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ മേവനക്കോണം സ്വദേശിനി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ കഴിഞ്ഞ സ്രവപരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. പുതുതായി നൽകിയ സ്രവത്തിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. യുവതി രോഗം ഭേദമായി എത്തുന്നതുവരെ കുട്ടിയെ ആശുപത്രിയിൽത്തന്നെ കിടത്തുന്നതിനെക്കുറിച്ച് ബന്ധുക്കളുമായി ആശുപത്രി അധികൃതർ ചർച്ച നടത്തുകയും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് വീട്ടിലേക്ക് വിടുകയുമായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഹബീബ് നസീം മാതൃഭൂമിയോട് പറഞ്ഞു . ഹോട്സ്പോട്ടായ കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിൽനിന്ന് മേയ് 20-ന് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് പ്രസവശേഷം നടത്തിയ സ്രവപരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് 23-ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരോടൊപ്പം പ്രവേശിപ്പിച്ച കുഞ്ഞിന് അഞ്ചുദിവസംമാത്രം പ്രായമുള്ളപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ പരിചരണത്തിനായി പ്രത്യേകം പരിശീലനം നേടിയ നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിരുന്നു. മഹാമാരിയെ നേരിടുന്ന ജില്ലയിലെ എല്ലാ പ്രവർത്തകർക്കും ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് കുഞ്ഞിന്റെ രോഗമുക്തിയെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. Content Highlights: Keralas youngest COVID-19 patient, Cured
from mathrubhumi.latestnews.rssfeed https://ift.tt/2BHgDgv
via
IFTTT