ന്യൂഡൽഹി: സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ, ബാബറി മസ്ദിജ് തകർത്തവരെ ശിക്ഷിക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. അയോധ്യാ തർക്കം ഒത്തുതീർപ്പായില്ലെങ്കിൽ സുപ്രീംകോടതിവിധിയിലൂടെ പരിഹരിക്കണമെന്നാണ് പാർട്ടി എക്കാലവും സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ദശകങ്ങളായുള്ള തർക്കം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വിധിയെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ബാബ്റി മസ്ജിദ് തകർത്തത് നിയമവിരുദ്ധ നടപടിയാണെന്ന് കോടതി വ്യക്തമാക്കിയതായി സി.പി.എം. ചൂണ്ടിക്കാട്ടി. ഇതൊരു ക്രിമിനൽക്കുറ്റവും മതേതരതത്വത്തിന്മേലുള്ള കടന്നാക്രമണവുമാണ്. അതു ചെയ്തവരെ വിചാരണ നടത്തി ശിക്ഷിക്കണം. 1991-ലെ മതാചാരനിയമത്തെ കോടതി അഭിനന്ദിച്ചിട്ടുണ്ട്. ഭാവിയിൽ ആരാധനാലയങ്ങളിൽ ഇത്തരം തർക്കങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കണം. വിധിയുടെ പശ്ചാത്തലത്തിൽ മതസൗഹാർദം തകർക്കുന്ന പ്രകോപനനടപടികളുണ്ടാവരുതെന്നും സി.പി.എം. അഭ്യർഥിച്ചു. ഏതെങ്കിലുമൊരു കക്ഷിയുടെ ജയമോ തോൽവിയോ ആയി വിധിയെ കാണരുതെന്ന് സി.പി.ഐ. അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസങ്ങളും മാനിച്ചുതന്നെ അനുരഞ്ജന സ്വഭാവത്തിലാണ് സുപ്രീംകോടതിവിധി. നൈതികത, നീതി, മതേതരത്വം എന്നീ വിശാലവീക്ഷണത്തിലൂടെ വായിക്കപ്പെടേണ്ടതാണതെന്നും സി.പി.ഐ. അഭിപ്രായപ്പെട്ടു. Content Highlights:Ayodhya verdict, CPM, Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/34MRc6i
via
IFTTT