തിരുവനന്തപുരം: ബന്ധുക്കൾ എടുത്തുകൊണ്ടുപോയ കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഒരമ്മ മുഖ്യമന്ത്രിമുതൽ പോലീസ് സ്റ്റേഷൻവരെ പരാതിനൽകി നടക്കുമ്പോൾ, ആ കുഞ്ഞിനെ നാടുകടത്താനുള്ള ആസൂത്രണമായിരുന്നു അണിയറയിൽ നടന്നത്. എസ്.എഫ്.ഐ. മുൻ നേതാവായ അനുപമയുടെ കുഞ്ഞിനെ അവരറിയാതെ മറ്റൊരു സംസ്ഥാനത്തേക്ക് ദത്ത് നൽകാൻ ശിശുക്ഷേമസമിതിയടക്കം ചേർന്ന് നടത്തിയത് ഞെട്ടിക്കുന്ന ഓപ്പറേഷനാണെന്നാണ് ആരോപണം. സി.പി.എമ്മിലെ വനിതാനേതാക്കൾക്കടക്കം നൽകിയ പരാതികൾ ഒറ്റയടിക്ക് അടച്ചുവെക്കാൻ പാകത്തിൽ ശക്തമായിരുന്നു ആ നീക്കം. പ്രസവിച്ച് മൂന്നാംനാളാണ് അനുപമയുടെ അച്ഛൻ കുഞ്ഞിനെ മാറ്റുന്നത്. അദ്ദേഹം സി.പി.എം. എരിയാ കമ്മിറ്റി അംഗമാണ്. കുറച്ചുദിവസത്തിനകം കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിലായിരുന്നു അനുപമ. അതില്ലാതെ വന്നപ്പോൾ ഏപ്രിൽ മുതൽ പരാതിയുമായി പോലീസിലും ചൈൽഡ് വെൽഫെയർ ഓഫീസിലും കയറിയിറങ്ങി. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെയും കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും സമീപിച്ചിരുന്നു. തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടിലായിരുന്നു ഷിജുഖാൻ. കുഞ്ഞിനെ നിയമപരമായാണ് നൽകിയതെന്നും ഇതിൽ പാർട്ടിക്ക് ഇടപെടാനാവില്ലെന്നും ആനാവൂർ പറഞ്ഞു. നാലുമാസം കഴിഞ്ഞാണ് രക്ഷിതാക്കൾ കുഞ്ഞിനെ ശിശുക്ഷേമ സമതിയിലാണ് നൽകിയതെന്ന് അറിയുന്നത്. സി.പി.എം. പി.ബി. അംഗം വൃന്ദാ കാരാട്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുൻമന്ത്രി പി.കെ. ശ്രീമതി അനുപമയെ വിളിച്ചിരുന്നു. പാർട്ടിയിൽ ചർച്ചചെയ്യാമെന്ന് പറഞ്ഞു. പിന്നീടൊന്നുമുണ്ടായില്ല. അമ്മത്തൊട്ടിലിൽനിന്നാണ് കുഞ്ഞിനെ കിട്ടിയതെന്നാണ് രേഖ. എന്നാൽ, ഈ സമയത്ത് അമ്മത്തൊട്ടിലിന്റെ പണി നടക്കുകയായിരുന്നു. രാത്രി ഒരു നഴ്സ് നേരിട്ട് കുഞ്ഞിനെ ഏറ്റുവാങ്ങിയെന്നാണ് വിവരം. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള സമ്മതപത്രം അനുപമയിൽനിന്ന് വാങ്ങിക്കുന്നത് പ്രസവത്തിന് മുമ്പാണ്. കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒപ്പിട്ട് വാങ്ങിയ മുദ്രപത്രത്തിൽ എന്താണെന്ന് കാണിച്ചില്ലെന്നാണ് അനുപമ പറയുന്നത്. കുഞ്ഞിനെ ദത്ത് നൽകുന്ന സമിതിയിൽ ഷിജുഖാനും അംഗമാണ്. പല ദത്ത് കേന്ദ്രങ്ങളിലായി നേരത്തേയുണ്ടായിരുന്ന കുഞ്ഞുങ്ങളെ ഒന്നും നൽകാതെ ഈ കുഞ്ഞിനെ തിരക്കിട്ട് ദത്തുനൽകിയത് ആസൂത്രിതമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.
from mathrubhumi.latestnews.rssfeed https://ift.tt/30OU71Q
via
IFTTT