എബി കത്തിയ കാറിന് സമീപം ഉഴവൂർ: വീടുപണി നടക്കുന്ന സ്ഥലത്തായിരുന്നു കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉഴവൂർ ആൽപ്പാറ നിരപ്പേൽ എബി ജോസഫ് (45). മരം ഒടിഞ്ഞുവീഴുന്നതുപോലുള്ള ശബ്ദം കേട്ടാണ് എബി നോക്കുന്നത്. റോഡിലേക്ക് ഇറങ്ങിയതോടെ കണ്ട കാഴ്ച ഭീതി ജനിപ്പിക്കുന്നതും. വഴിയരികിലെ ട്രാൻസ്ഫോർമർ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളിൽ. ചിലന്തിവല പോലെ ചുറ്റും വൈദ്യുതിവിതരണ കമ്പികൾ. കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നു. ഞായറാഴ്ചയായതിനാൽ ഒരു കുടുംബം തന്നെ കാറിലുണ്ടാകുമെന്നാണ് കരുതിയത്. എന്തായാലും ഒരു ജീവനും നഷ്ടപ്പെടാൻ ഇടവരുത്തരുത് എന്നു മാത്രമായിരുന്നു പ്രാർഥന. ഓടിയെത്തുമ്പോൾ കാറിന് ചുറ്റും വൈദ്യുതികമ്പികൾ കണ്ട് ഒന്നു സംശയിച്ചു. എങ്കിലും മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന്റെ ഡ്രൈവർസീറ്റിലെ ഒരാളെ മാത്രമേ കാണാനായുള്ളൂ. ഡ്രൈവറുടെ വശത്തെ വാതിൽ തുറക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. കാറിന് മുകളിലേക്ക് ട്രാൻസ്ഫോർമർ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചു. ഉടൻ പിന്നിലെ ചില്ല് തല്ലിപ്പൊട്ടിച്ചു. ഇതിനിടയിൽ തന്റെ കൈ മുറിഞ്ഞ് രക്തം വാർന്ന് ഒഴുകിയതൊന്നും കാര്യമാക്കിയില്ല. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറിൽനിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. നാട്ടുകാരും ഓടിയെത്തി. ഇതിനുശേഷമാണ് ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൈക്ക് രണ്ട് തുന്നലും ഉണ്ട്. എബി തന്നെയാണ് അഗ്നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന കാറും ട്രാൻസ്ഫോർമറും പൂർണമായും നശിച്ചു ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയ കാർ പൂർണമായും കത്തി നശിച്ചു. ഷാപ്പ് നടത്തിപ്പുകാരൻ മോനിപ്പള്ളി കാരാംവേലിൽ റജിമോനാണ് ഉള്ളിൽ കുടുങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരിൽനിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാർ. ആൽപ്പാറ റോഡിൽ പായസപ്പടി ഭാഗത്തെ ട്രാൻസ്ഫോർമറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാൻസ്ഫോർമർ പതിച്ചു. ചുറ്റും വൈദ്യുതിവിതരണ കമ്പികളും വീണു. ഡ്രൈവർസീറ്റിന്റെ ഭാഗത്തെ വാതിൽ തുറക്കാൻ കഴിയാത്തവിധമായിരുന്നു. Content Highlights: police mans heroism
from mathrubhumi.latestnews.rssfeed https://ift.tt/301gyxa
via
IFTTT