കാളികാവ്: പൂങ്ങോടിലെ സഹോദരങ്ങളായ റിസ്‌വാന്റെയും ഷൈമയുടെയും കല്യാണത്തിന് വധൂവരൻമാരെക്കാൾ ആഹ്ലാദത്തിലായിരുന്നു ഇളയ സഹോദരനായ ആറുവയസ്സുകാരൻ റാഹിദ്. വിവാഹത്തിന് അണിഞ്ഞ പുത്തൻ ഉടുപ്പുകളേക്കാൾ വിലപിടിപ്പുള്ള സമ്മാനം ഞായറാഴ്ച കല്യാണപ്പന്തലിൽനിന്ന് റാഹിദിന് ലഭിച്ചു. താൻ പഠിക്കുന്ന പൂങ്ങോട് സർക്കാർ സ്കൂളിനുള്ള കംപ്യൂട്ടർ ലാബായാണ് റാഹിദിന് സഹോദരങ്ങളുടെ സമ്മാനം ലഭിച്ചത്.കുഞ്ഞനുജൻ പഠിക്കുന്ന വിദ്യാലയത്തിൽ സാമ്പത്തികപ്രയാസംകൊണ്ട് നടപ്പാകാതിരുന്ന കംപ്യൂട്ടർ ലാബാണ് സഹോദരങ്ങളായ റിസ്‌വാനും ഷൈമയും ചേർന്ന് യാഥാർഥ്യമാക്കിയത്.പൂങ്ങോടിലെ നീലേങ്ങാടൻ റഷീദിന്റെയും റസീനയുടെയും മക്കളാണ് റിസ്‌വാനും ഷൈമയും റാഹിദും. പുളിക്കലോടിയിലെ ഹനീനയാണ് റിസ്‌വാന്റെ വധു. മമ്പാടിലെ പത്തായക്കോടൻ അഫ്സലാണ് ഷൈമയുടെ വരൻ.കംപ്യൂട്ടർ സജ്ജീകരിക്കുന്നതിനുള്ള ഫണ്ട് കല്യാണപ്പന്തലിൽ വെച്ച് എ.പി. അനിൽകുമാറിന് റിസ്‌വാനും ഷൈമയും പിതാവ് റഷീദും ചേർന്ന് കൈമാറി. സ്കൂൾ പ്രഥമാധ്യാപിക ലിസി കുര്യൻ, എസ്.എം.സി. ചെയർമാൻ സവാദ്, പാലോളി റിയാസ്‌ബാബു തുടങ്ങിയവർ പങ്കെടുത്തു. പൂങ്ങോടിലെ ഒരുമ കൂട്ടായ്മയുടെ കീഴിൽ വാങ്ങിക്കുന്ന ആംബുലൻസിനുള്ള സാമ്പത്തികസഹായവും നീലേങ്ങാടൻ റഷീദ് ചടങ്ങിൽ കൈമാറി.
from mathrubhumi.latestnews.rssfeed https://ift.tt/36vIVWc
via
IFTTT