ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ അടിക്കടിയുള്ള വിദേശയാത്രകളെയും അതിന്റെ രഹസ്യസ്വഭാവത്തെയും ചോദ്യംചെയ്ത് ബി.ജെ.പി. രഹസ്യസ്വഭാവമുള്ള ഏതെങ്കിലും കാര്യത്തിൽ രാഹുൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ബി.ജെ.പി. വക്താവ് ജി.വി.എൽ. നരസിംഹറാവു ചോദിച്ചു. ജനപ്രതിനിധിയായതിനാൽ രാഹുലിന്റെ പതിവായുള്ള വിദേശയാത്രയെക്കുറിച്ചറിയാൻ പൊതുജനത്തിനു താത്പര്യമുണ്ട്. അഞ്ചുവർഷത്തിനുള്ളിൽ രാഹുൽ 16 തവണ വിദേശത്തുപോയി. അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന ഉത്തർപ്രദേശിലെ അമേഠി സന്ദർശിച്ചതിനെക്കാൾ അധികമാണിത്. ഇതാണ് അമേഠിയിലെ ജനങ്ങൾ അദ്ദേഹത്തെ ഒഴിവാക്കാൻ കാരണം. 16-ൽ ഒൻപതു യാത്രകളിലും എവിടേക്കാണ് പോയതെന്നത് അജ്ഞാതമാണ് -റാവു പറഞ്ഞു. എം.പി.മാർ വിദേശയാത്രാവിവരം പാർലമെന്റിൽ മുൻകൂട്ടി അറിയിക്കണമെന്ന് ജൂലായ് മൂന്നിന് പാർലമെൻറികാര്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, രാഹുൽഗാന്ധിയിൽനിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റിന് ഇത്തരമൊരുവിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശസന്ദർശനങ്ങളുടെ ചെലവ് ആരാണുവഹിക്കുന്നതെന്നും റാവു ചോദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2plSaaS
via
IFTTT