ന്യൂഡൽഹി: പതിനഞ്ച് രാഷ്ട്രീയ നേതാക്കൾക്കെതിരേ വ്യാജ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയെന്ന ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഈ നേതാക്കളെ ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ., എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികൾക്കും ഡൽഹി പോലീസിനും പ്രധാനമന്ത്രി നിർദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മനീഷ് സിസോദിയയുടെ ആരോപണങ്ങൾ തളളി ബിജെപി രംഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധ ലഭിക്കുന്നതിനായി എഎപി കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഡൽഹി ബിജെപി ഘടകം അധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു. എന്നാൽ സി.ബി.ഐ.യ്ക്ക് പ്രധാനമന്ത്രി പതിനഞ്ചുനേതാക്കന്മാരുടെ പേരുകൾ അടങ്ങിയ പട്ടിക നൽകിയതായി വിശ്വസനീയമായ കേന്ദ്രത്തിൻ നിന്നാണ് അറിഞ്ഞതെന്നാണ് മനീഷ് സിസോദിയയുടെ വാദം. പ്രധാനമന്ത്രി നൽകിയ പതിനഞ്ചുപേരുടെ പട്ടികയിൽ പലരും ആം ആദ്മി പാർട്ടിയിലെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. മനീഷ് സിസോദിയയുടെ പ്രസ്താവനയ്ക്ക് പിറകേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സമാനമായ രീതിയിൽ ട്വീറ്റ് ചെയ്തിരുന്നു. ഞങ്ങൾക്കെതിരേ ഇതിന് മുമ്പും നിരവധി വ്യാജ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. റെയ്ഡുകൾ നടത്തിയിട്ടുണ്ട്. ഒന്നും കിട്ടിയില്ല. നിങ്ങൾ വീണ്ടും വ്യാജക്കേസുകൾ രജിസ്റ്റർ ചെയ്യാനും റെയ്ഡുകൾ നടത്താനും ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് സ്വാഗതം.എന്നായിരുന്നു അരവിന്ദ് കെജ് രിവാളിന്റെ ട്വീറ്റ്. ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കുമെന്ന് ഡൽഹി പോലീസ് കമ്മിഷണർ രാകേഷ് അസ്ഥാന പ്രധാനമന്ത്രിയോട് വാഗ്ദാനം ചെയ്തതായും ആരോപിക്കുന്നുണ്ട്. രാകേഷ് അസ്ഥാന മോദിജിയടെ ബ്രഹ്മാസ്ത്രമാണ്. എന്തുസംഭവിച്ചാലും തന്നെ ഏൽപിച്ച ജോലി ചെയ്യുമെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് വാക്കുനൽകിയിട്ടുണ്ട്. സിസോദിയ പറഞ്ഞു. എഎപി ചെയ്യുന്നത് സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3z8ZPb6
via
IFTTT