ന്യൂഡൽഹി: ഒരുവിഭാഗം കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറയെന്ന് ഡൽഹി ഹൈക്കോടതി. പൗരത്വഭേദഗതി നിയമത്തിനെതിരേ ഡൽഹിയിൽനടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥിയായ തൻഹയ്ക്കെതിരേ യു.എ.പി.എ. കുറ്റം നിലനിൽക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതിഗുരുതരമായ ശിക്ഷാവകുപ്പായ യു.എ.പി.എ. സാധാരണകുറ്റങ്ങൾക്ക് ചുമത്തുന്നത് പാർലമെന്റ് ആ നിയമം പാസാക്കിയതിന്റെ ലക്ഷ്യം ഇല്ലാതാക്കുമെന്ന് കോടതി പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളെ ഉദ്ദേശിച്ചാണ് യു.എ.പി.എ. കൊണ്ടുവന്നത്. യു.എ.പി.എ.യിൽ പറയുന്ന 'ഭീകരപ്രവർത്തന'ത്തെ വളരെ നിസ്സാരമായി ഉപയോഗിക്കുന്നത് ദോഷംചെയ്യും. ഇന്ത്യൻ ശിക്ഷാനിയമത്തിനുകീഴിൽ വരുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഭീകരവാദം. വടക്കുകിഴക്കൻ ഡൽഹിയിൽനടന്ന പ്രതിഷേധം സാധാരണ സ്വഭാവമുള്ളതായിരുന്നില്ലെന്ന ഡൽഹി പോലീസിന്റെ വാദം ഹൈക്കോടതി തള്ളി. യു.എ.പി.എ.യിൽ പറയുന്ന ഭീകരപ്രവർത്തനം, ഫണ്ട് സ്വരൂപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ആരോപണങ്ങൾ തൻഹയ്ക്കെതിരേ കുറ്റപത്രത്തിലില്ല. തൻഹയിൽനിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തീപ്പൊരി പ്രസംഗവും വഴിതടയലും യു.എ.പി.എ. കുറ്റമല്ല ന്യൂഡൽഹി:സമാധാനപരമായി പ്രതിഷേധിക്കുന്നത് നിയമവിരുദ്ധമോ ഭീകരപ്രവർത്തനമോ അല്ലെന്ന് ഡൽഹി ഹൈക്കോടതി. തീപ്പൊരി പ്രസംഗം നടത്തുന്നതും വഴിതടയുന്നതുമൊന്നും യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങളല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധപ്രകടങ്ങൾ നടത്തിയ കേസിലെ പ്രതികളായ ദേവാംഗനാ കലീത്ത, നടാഷാനാർവാൾ എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എതിർശബ്ദങ്ങളെ ഭരണകൂടം അടിച്ചമർത്തുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരപ്രവർത്തനവും വേർതിരിക്കുന്ന വരയ്ക്ക് മങ്ങലേൽപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. ഇത്തരം നടപടികൾ ജനാധിപത്യത്തിന് ആപത്താണ്. ആയുധമില്ലാതെ സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകകാശമുണ്ടെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതികൾ നടത്തിയ തീപ്പൊരി പ്രസംഗങ്ങളോ വഴിതടയൽ സമരങ്ങളോ പ്രതിഷേധാഹ്വാനങ്ങളോ ഭീകരപ്രവർത്തനമായി കാണാനാവില്ല. യു.എ.പി.എ. പ്രകാരമുള്ള ഭീകരപ്രവർത്തനത്തിനോ ഗൂഢാലോചനയ്ക്കോ ഇവർക്കെതിരേ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തൻഹയ്ക്കെതിരായ ആരോപണങ്ങൾ: വടക്കുകിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരി 22 മുതൽ 26 വരെ നടന്ന കലാപത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ ബിരുദ വിദ്യാർഥിയായ ആസിഫ് ഇഖ്ബാൽ തൻഹ(25) എന്നാണ് ആരോപണം. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ.) അംഗമായ തൻഹ മറ്റു പ്രതികൾക്കൊപ്പം ചേർന്ന് 2019 ഡിസംബർ 12-ന് ജാമിയയുടെ ഗേറ്റിൽ പ്രതിഷേധിക്കുകയും ജാമിയ കോ-ഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കുകയും ചെയ്തു. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരവേദികൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും 2019 ഡിസംബർ 17-ന് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. ഡൽഹിയിൽ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു. കലാപം തുടങ്ങിയപ്പോൾ എവിടെയെല്ലാം ആളുകൾ എത്തണമെന്ന സന്ദേശങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3iJxDGl
via
IFTTT